കാത്തിരിപ്പ്

'ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർക്കുമ്പോൾ നമുക്ക് തോന്നാറില്ലേ കാലം അവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നു എന്ന്. ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ. പക്ഷേ, കാലം എവിടെയും സ്ഥായിയായി നിലകൊള്ളുന്നില്ല. അതൊരു ഒഴുക്കാണ് അത് ഒഴുകിക്കെണ്ടേയിരിക്കന്നു'.

തന്റെ പുതിയ കഥയിലെ ആദ്യ വാചകങ്ങൾ എഴുതിയപ്പോഴേക്കും അയാളുടെ മനസ്സിലേക്ക് കുറേ ഓർമ്മകൾ കടന്നു വന്നു. അങ്ങനെ ഓർമ്മകളുടെ അയനങ്ങളിൽ അയാൾ ആമഗ്നനായി. 

ആ ചിന്തകളിൽ നിന്ന് അയാളെ മോചിപ്പിച്ചത് ഒരു വാട്ട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. അയാൾ ഫേണടുത്തു നോക്കി 'ദിശാ ചക്രവർത്തി'

'Hi, Anand r u still loitering in your memories?'

'Hav u made up your mind?'

ഇവൾക്ക് തന്റെ മനസ്സു വായിക്കാനുള്ള കഴിവുണ്ട് എന്നു തോന്നുന്നു.

'I'm undecided'

അയാൾ തിരിച്ചയച്ചു.

I'll come and let's decide then അവൾ വീണ്ടും അയച്ചു

Most welcome എന്നയച്ച് അയാൾ ഫോണ് താഴെ വച്ചു.

ദിശാ ചക്രവർത്തി. ഷില്ലോങ്ങിലെ ആനന്ദിന്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ദിശ. പകുതി മലയാളിയാണ്. അമ്മ മലയാളി, അച്ഛൻ ബംഗാളി. മലയാളം സംസാരിക്കും. അദ്ധ്യാപികയാണ്

സഹൃദയയുമാണ്. നല്ല എഴുത്തിനെ പ്രോൽസാഹിപ്പിക്കുകയും, അല്ലാത്തതിനെ ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യും. 

തന്റെ 'ലെജന്റ് ഓഫ് ദി ആഷസ് ഓഫ് ദ സാന്റൽവുഡ്' വായിച്ചിട്ട് അവൾ തന്നെ വിമർശനങ്ങളുടെ ശരശയ്യയിൽ കിടത്തിയത് ആനന്ദ് ഓർത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ദിശയുടെ വെളുത്ത ബലേനോ കാർ ആനന്ദ് താമസ്സിക്കുന്ന വീടിന്റെ മുറ്റത്ത് വന്നു നിന്നു. അയാളെക്കണ്ടതും ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു 'എന്താണ് കവീ ഈ വെക്കേഷനും നാട്ടിൽ പോകാൻ ഉദ്ദേശമില്ലേ?'

'എനിക്ക് ഈ നാട് ഒരുപാടിഷ്ടപ്പെട്ടു. പോകുവാൻ തോന്നുന്നില്ല'. അയാൾ പ്രതിവചിച്ചു.

'ദെൻ വൈ ഡു യു സ്റ്റിൽ ഫിൽ യുവർ വർക്ക്സ് വിത്ത് നൊസ്റ്റാൾജിയ'. ആ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല. അവളെ അകത്തേക്ക് ക്ഷണിച്ചു. അവർ രണ്ടു പേരും സെറ്റിയിൽ ഇരുന്നു. അപ്പോഴാണ് അവൾ അയാൾ എഴുതിക്കൊണ്ടിരുന്ന പേപ്പറുകൾ കണ്ടത്. 

'ആനന്ദ്, ഹാവ് യു ബീൻ റൈറ്റിങ്ങ്? ദെൻ ഐയാം ഇന്ററപ്പ്റ്റിങ്ങ് യു. സോറി'

'ഇറ്റ്സ് ഒൾ റൈറ്റ് '

' ക്യാൻ ഐ ഹാവ് എ ലുക്ക് അറ്റ് ഇറ്റ് ? '

'ഷുവർ '

അവൾ അയാൾ എഴുതിയ പേപ്പർ എടുത്ത് കണ്ണോടിച്ചു. അയാൾ നിസ്സംഗമായി ഇരുന്നു. ആ വരികൾ വായിച്ച് അവൾ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അലസമായി അവൾ പറഞ്ഞു,' ആനന്ദ് യുവർ മൈന്റ് ലോങ്ങ്സ് ഫോർ എ റിട്ടേൺ. പ്ലീസ് ഡോൺഡ് ബിട്രെ യുവർസെൽഫ് '

'ഒരു മടക്കം, അതിനെക്കുറിച്ച് ഞാനും ആലോചിക്കാറുണ്ട്. ബട്ട് ഐ കാണ്ട്…. അറ്റ് ടൈംസ് വീ ഹാവ് ടു പോസ്റ്റപോൺ ആന്റ്പോസ്റ്റപോൺ ആന്റ് പോസ്റ്റപോൺ അവ ജേണി'. അയാൾ പറഞ്ഞു.

'എത്ര കാലത്തേക്ക്? ഈ ജീവിതത്തിൽ നിന്നും എത്ര കാലം നിനക്ക് ഒളിച്ചോടാനാകും? '

'ഒരിക്കലുമില്ല. സ്ഥലകാലങ്ങളേ മാറുന്നുള്ളൂ, ഓർമ്മകൾ മാറുന്നില്ല. ഞാൻ എവിടെയായിരുന്നാലും അവ എന്നെ വേട്ടയാടുന്നു. അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ഐ ബ്ലീഡ് ആസ് ഐ തിങ്ക്’ 

'ചില കാര്യങ്ങൾ നാം എപ്പോഴായാലും നേരിട്ടേ മതിയാകൂ. നദികൾ കടലിൽത്തന്നെയല്ലേ ചെന്നു ചേരുന്നത്' ദിശ ആത്മവിശ്വാസമേകി.

'എല്ലാ നദികളും കടലിലെത്തുന്നില്ലല്ലോ

ചിലത് ഒഴുക്ക് കുറഞ്ഞ് ശുഷ്കിച്ച് കുറ്റിച്ചെടികൾ വളർന്ന് അകാലത്തിൽ പ്രയാണമവസാനിപ്പിക്കുന്നു….ചില ജീവിതങ്ങളും'

'ഐ ഡോണ്ട് വാണ്ട് ടു ആഗ്യൂ വിത്ത് യു'

'ദിശ പറഞ്ഞില്ലേ ഞാൻ എപ്പോഴും ഗൃഹാതുരതയെപ്പറ്റിയാണ് എഴുതുന്നത് എന്ന്. ശരിയാണ്, എഴുത്തിലൂടെ ഞാൻ തിരിച്ചു പോക്കു നടത്തുന്നു. കഴിഞ്ഞ കാലങ്ങളെ ഞാൻ അതിലൂടെ തേച്ചു മിനുക്കി വയ്ക്കുന്നു. അത് മതി എനിക്ക്… അതു മാത്രം മതി… അല്ലെങ്കിൽത്തന്നെ കാത്തിരിക്കാൻ ആരും ഇല്ലാത്ത എനിക്ക് അവിടെ ചെന്നിട്ട് എന്താണ് ചെയ്യാനുള്ളത് '

'നിന്റെ വരവും കാത്ത് നീ ജനിച്ചു വളർന്ന നാടുണ്ട്, അവിടെ നിനക്കൊരു വീടുണ്ട്, ബന്ധുക്കളുണ്ട്, നിൻ്റെ എഴുത്തിലൂടെ മാത്രം എനിക്ക് ചിരപരിചിതമായ ഒരു പാട് ജീവിതങ്ങളുണ്ട്, നീ എപ്പോഴും പറയുന്ന ഭാരതപ്പുഴയുണ്ട്. പിന്നെ നിന്റെ വരവും കാത്തിരിക്കുന്ന, കണിക്കൊന്നയെ ഏറെ ഇഷ്ടപ്പെടുന്നയൊരാളുടെ ആത്മാവും’

ആനന്ദ് ആകെ അസ്വസ്ഥനായി… അയാൾ ആകെ തകർന്നു പോയിരുന്നു. കൈകൾ കൊണ്ട് മുഖം മറച്ച് അയാൾ അങ്ങനെയിരുന്നു. ദിശ പതിയെ എഴുന്നേറ്റ് അയാളുടെ ചുമലിൽ കൈവച്ചു.

'ഒരിക്കലെങ്കിലും നീ തിരിച്ചുപോണം… അതൊരു കടമല്ല … നിന്റെ കടമയാണ്.'

ഇത്രയും പറഞ്ഞ് ദിശ മൂകയായിരുന്നു. കുറച്ച് നേരം അവർ ഒന്നും സംസാരിച്ചില്ല. ആ മൗനം ഭന്ത്ജിച്ചത് ആനന്ദായിരുന്നു.

ഒരു ദീർഘ നിശ്വാസമെടുത്ത് അയാൾ പറഞ്ഞു

' പോകണം എന്നു തന്നെയാണ്… പക്ഷെ…'

'ആനന്ദ് നീ എന്നെ ഒരു നല്ല സുഹൃത്തായിട്ട് കണ്ടിട്ടുണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കു…. ഡോണ്ട് പ്രൊക്രാസ്‌റ്റിനേറ്റ്. ജസ്റ്റ് ഗോ എഹെഡ്'

ഇത്രയും പറഞ്ഞ് ദിശ യാത്ര പറയാതെ പുറത്തേക്ക് നടന്നു.

                             ****

'ആനന്ദ്, ഞാൻ കാർ പാർക്കു ചെയ്തു വരാം… ട്രയിനിന് ഇനിയും സമയമുണ്ട്… നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ട് സ്‌റ്റേഷനിൽ ഇരിക്കാം' അയാൾ തലയാട്ടി.

ദിശ കാർ പാർക്കു ചെയ്തു വന്ന് അവർ ട്രെയിൻ വരുവോളം ഒരുപാട് സംസാരിച്ചു.

ഒടുവിൽ ട്രയിൻ പതിയെ സ്‌റ്റേഷനിൽ വന്ന് നിന്നു. ആനന്ദ് തന്റെ കമ്പാർട്ടുമെന്റിൽ കയറി ദിശയോട് യാത്ര പറഞ്ഞു.

'ആനന്ദ്' ദിശ വിളിച്ചു.

' നിന്നെ കാത്തിരിക്കാൻ നിനക്ക് ആരുമില്ലെന്നല്ലേ പറഞ്ഞത്… ഇനി അങ്ങനെ പറയരുത്… ഞാനുണ്ട്… ഞാൻ കാത്തിരിക്കാം… നിനക്ക് വേണ്ടി… എത്ര വേണമെങ്കിലും. ' 

ട്രയിന് പതിയെ സ്റ്റേഷൻ വിട്ടു. ദിശ കണ്ണിൽ നിന്ന് മായും വരെ അയാൾ അവളെ നോക്കി. അവൾ അയാളെയും.


Comments

  1. ദിശ കാത്തിരിപ്പിന്റെ പുതിയ മുഖം ❤️❤️❤️

    ReplyDelete

Post a Comment

Popular posts from this blog

The Angel Who Fell In Love With A Demon

ഇറവെള്ളം

അന്യോന്യം